നെയ്യാറ്റിന്‍കര: കടുത്തവേനലിലും നാടറിയുന്ന സ്ഥാനാര്‍ഥി പര്യടനങ്ങള്‍. പാതയോരങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ഫ്ലക്സുകളും. അതോടൊപ്പം സ്ഥാനാര്‍ഥികളുടെയും മുന്നണികളുടെയും അഭ്യര്‍ഥനകളും ലഘുലേഖകളും സമ്മതിദായകരുടെ വീടുകളിലെത്തിത്തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടി വേഗം കൈവരിക്കാനായ പ്രതീതി.
പര്യടനത്തിന്റെ ഭാഗമായി സ്വീകരണ കേന്ദ്രങ്ങളിലെ പരിമിതമായ സമയത്തിലെ പ്രസംഗത്തിനിടയില്‍ സ്ഥാനാര്‍ഥികളെല്ലാം വാഗ്ദാനം ചെയ്യുന്നത് സമാനതകളില്ലാത്ത വികസനങ്ങള്‍. കുടിവെള്ളവും കരമന- കളിയിക്കാവിള പാത വികസനവും മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംവരെ നീളുന്ന വിവിധ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വര്‍ത്തമാനങ്ങളായി നിറയുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ ഇന്നലെ പര്യടനം നടത്തിയത് അതിയന്നൂര്‍ പഞ്ചായത്തിലായിരുന്നു. രാവിലെ നെല്ലിമൂട്ടില്നിന്നും ആരംഭിച്ച പര്യടനം 46 സ്വീകരണ കേന്ദ്രങ്ങളിലൂടെ കമുകിന്‍കോട് സമാപിച്ചു. ഇന്നത്തെ പര്യടനം രാവിലെ എട്ടിനു ചെങ്കല്‍ ജംഗ്ഷനില്‍നിന്ന് ആരംഭിക്കും. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍ പര്യടനം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന പര്യടനം മര്യാപുരത്ത് സമാപിക്കും.
യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തന് അതിയന്നൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. ഇന്നു രാവിലെ 8.30ന് ആറാലുംമൂട് മണ്ഡലത്തിലെ പച്ചിക്കോട് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന പര്യടനം ഉച്ചയ്ക്ക് രാമപഥനിയില് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിനു പെരുന്പഴുതൂര്‍ മണ്ഡലത്തിലെ ഇളവനിക്കരയില്നിന്നും പുറപ്പെടുന്ന പര്യടനം രാത്രി ഏഴിന് പെരുന്പഴുതൂരില് സമാപിക്കും.
ചെങ്കല്‍ എസ്. രാജശേഖരന്‍നായരും മണ്ഡലത്തില്‍ സജീവമായ പ്രചാരണത്തിലാണ്. നഗരസഭ പരിധിയിലെ തൊഴുക്കല്‍ ശ്രീഭദ്രകാളി ക്ഷേത്രവും കേരള മൺപാത്ര നിർമാണ സമുദായ സഭാകാര്യാലവും അദ്ദേഹം സന്ദർശിച്ചു.